വെബ് ഡെസ്ക് 16 hours, 16 minutes
തിരുവനന്തപുരം: 13 സീറ്റ് വേണമെന്ന് കേരള കോൺഗ്രസിൻ്റെ പിടിവാശിക്കിടെ സീറ്റ് വിഭജനം അന്തിമമാക്കാൻ നിർണായക ഇടതുമുന്നണിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. ഉഭയകക്ഷി ചർച്ചയിൽ ധാരണയായ സീറ്റുകൾ സിപിഎം മുന്നണി യോഗത്തിൽ അറിയിക്കും. കേരള കോൺഗ്രസ് എമ്മിന് 12 സീറ്റ് കൊടുക്കാമെന്നും കുറ്റ്യാടി നൽകാൻ ആവില്ലെന്നുമാണ് സിപിഎം നിലപാട്. എന്നാൽ, പതിമൂന്നാമതായി മറ്റൊരു സീറ്റ് കിട്ടണമെന്ന് കേരള കോൺഗ്രസ് വീണ്ടും ആവശ്യപ്പെട്ടാൽ സിപിഎമ്മിന് തലവേദനയാവും. ഐഎൻഎല്ലിൽ പിളർപ്പുണ്ടായെങ്കിലും കഴിഞ്ഞ തവണ മത്സരിച്ച മൂന്ന് സീറ്റും ഇത്തവണ വേണമെന്ന അവരുടെ ആവശ്യവും സിപിഎമ്മിന് ഇന്ന് പരിഹരിക്കണം. ഇടത് യോഗത്തിന് മുൻപ് സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ഇന്ന് ചേരും. കെ കെ ശൈലജയെ മട്ടന്നൂരിന് പകരം പേരാവൂരിൽ മത്സരിപ്പിക്കാനുള്ള ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കും. സംസ്ഥാന സെക്രട്ടറിയുടെ നിർദ്ദേശം പരിഗണിച്ചാണ് നേരത്തെ ജില്ലാ സെക്രട്ടറിയേറ്റിന്റെ പരിഗണനയിൽ ഇല്ലാതിരുന്ന ശൈലജയുടെ പേര് പേരാവൂരിലേക്ക് പരിഗണിച്ചത്. എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള തളിപ്പറമ്പിലും മത്സരിക്കും.