വെബ് ഡെസ്ക് 10 hours, 45 minutes
ദില്ലി: വ്യക്തി അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ നൽകിയ ഹർജിയിൽ നടപടിയുമായി ദില്ലി ഹൈക്കോടതി. മോഹൻലാൽ സമർപ്പിച്ച ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി നിർദേശം നൽകി. വ്യക്തി അവകാശം ലംഘിച്ച എല്ലാ വീഡിയോകളും നീക്കം ചെയ്യണമെന്നായിരുന്നു മോഹൻലാലിന്റെ ഹർജിയിലെ ആവശ്യം. എഐ ഉപയോഗിച്ച് ശബ്ദം ക്ലോൺ ചെയ്യുന്നുവെന്നും ചിത്രങ്ങളും വീഡിയോകളും നിർമിച്ച് പ്രചരിപ്പിക്കുന്നുവെന്നും ഇവയെല്ലാം തന്റെ അനുവാദമില്ലാതെ കൊമേഴ്സ്യൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും ഹർജിയിൽ പരാമർശിച്ചിരുന്നു. മെറ്റയടക്കം സോഷ്യൽ മീഡിയ ഭീമൻമാരെ എതിർകക്ഷിയാക്കി കൊണ്ടാണ് നടൻ മോഹൻലാൽ ഹർജി നൽകിയത്. ദില്ലി ഹൈക്കോടതി ജസ്റ്റിസ് ജ്യോതിസിംഗാണ് കേസ് പരിഗണിച്ചത്. കേസിൽ മോഹൻലാലിനായി അഭിഭാഷകരായ എം എഫ് ഫിലിപ്പ്, ശ്രീഹരി ഇന്ദു കലാധരൻ, സ്മിത ദാമോദരൻ നായർ എന്നിവർ ഹാജരായി.എന്തിനാണ് മോഹൻലാലിന്റെ ചിത്രം അനുവാദം ഇല്ലാതെ ഉപയോഗിച്ചത് എന്ന് ഓൺലൈൻ ഇകോമേഴ്സ് സ്ഥാപനത്തോട് കോടതി ചോദിച്ചു. അനധികൃതമായി ഉപയോഗിച്ചത് മാറ്റുമെന്ന് ഓൺലൈൻ സ്ഥാപനം മറുപടി നൽകി. വ്യക്തി അവകാശത്തെ ലംഘിച്ച ലിങ്കുകൾ മാറ്റിയതിൽ റിപ്പോർട്ട് നൽകാൻ എതിർക്ഷികൾക്ക് കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇന്ന് നാലരയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. കേസ് ജൂലായ് നാലിന് വീണ്ടും പരിഗണിക്കും.