വെബ് ഡെസ്ക് 1 day
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനാണ് തന്റെ ഭരണകൂടം ലക്ഷ്യമിടുന്നതെന്നും അതിനുശേഷം അമേരിക്ക ക്യൂബയെ കുറിച്ച് ആലോചിക്കുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷം പരിഹരിക്കുന്നതിലാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ യുദ്ധം അവസാനിപ്പിക്കണം. അത് കഴിഞ്ഞാൽ അധികം വൈകാതെ തന്നെ ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. ക്യൂബൻ ഭരണകൂടം അമേരിക്കയുമായി ചർച്ചകൾക്കും കരാറുകൾക്കും അതീവ താല്പര്യം കാണിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ക്യൂബ ഒരു കരാറിനായി അത്രമേൽ ആഗ്രഹിക്കുന്നുവെന്നും അമേരിക്കയിലുള്ള ക്യൂബൻ വംശജർക്ക് ഒടുവിൽ തങ്ങളുടെ ദ്വീപിലേക്ക് തന്നെ മടങ്ങാൻ കഴിയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസിൽ മേജർ ലീഗ് സോ ക്കർ ചാമ്പ്യന്മാരായ ഇന്റർ മിയാമി സി. എഫ് ടീമിനെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കവെയാണ് അമേരിക്കയുടെ ഭാവി വിദേശനയങ്ങളെക്കുറിച്ച് ട്രംപ് സൂചന നൽകിയത്. ഇറാനിലെ സൈനിക നീക്കങ്ങൾ പൂർത്തിയായാൽ മാത്രമേ മറ്റ് നയതന്ത്ര വിഷയങ്ങളിലേക്ക് അമേരിക്ക കടക്കുകയുള്ളൂ എന്ന വ്യക്തമായ സന്ദേശമാണ് ട്രംപ് നൽകിയത്.