വെബ് ഡെസ്ക് 13 hours, 30 minutes
കൊൽക്കത്ത: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിലെത്തിയതിന് പിന്നാലെ പുതിയ ആരോപണവുമായി മുന്‍ പാകിസ്ഥാൻ മുൻ താരം മുഹമ്മദ് ആമിർ. മത്സരത്തിൽ ഷിമ്രോൺ ഹെറ്റ്‌മെയർ പുറത്തായ രീതി സംശയാസ്പദമാണെന്നും ഹെറ്റ്മെയര്‍ പുറത്തായിരുന്നില്ലെങ്കിൽ ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്താകുമായിരുന്നുവെന്നുമാണ് ആമിറിന്‍റെ വിചിത്രമായ വാദം. പാക് ടിവി ചാനലിലെ ചർച്ചയ്ക്കിടെയായിരുന്നു ആമിന്‍റെ ഈ വിവാദ പരാമർശം.മത്സരത്തിൽ 11 പന്തിൽ 27 റണ്‍സുമായി തുടക്കം മുതല്‍ തകർത്തടിച്ച ഹെറ്റ്‌മെയറെ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ സഞ്ജു സാംസണ്‍ ക്യാച്ചെടുത്ത് പുറത്താക്കിയതാണ് ആമിറിനെ ചൊടിപ്പിച്ചത്. ബുമ്രയുടെ പന്ത് ഹെറ്റ്‌മെയറുടെ ബാറ്റിലുരസിയാണ് സഞ്ജുവിന്‍റെ കൈകളിലെത്തിയത്. അംപയർ ഔട്ട് വിളിച്ചെങ്കിലും ഹെറ്റ്‌മെയർ റിവ്യൂ നൽകി. അൾട്രാ എഡ്ജിൽ പന്ത് ബാറ്റിൽ തട്ടിയെന്ന് വ്യക്തമായതോടെ തേർഡ് അംപയറും ഔട്ട് ശരിവെച്ചു. എന്നാൽ ഹെറ്റ്‌മെയർ ഔട്ടല്ലെന്നാണ് ആമിർ വാദിക്കുന്നത്. ഹെറ്റ്‌മെയറുടെ വിക്കറ്റ് സംശയാസ്പദമാണ്. ഹെറ്റ്‌മെയര്‍ ഔട്ടല്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഹെറ്റ്മെയര്‍ കുറച്ചുനേരം കൂടി ക്രീസിൽ നിന്നിരുന്നെങ്കിൽ വിന്‍ഡീസ് സ്കോർ 220-230 എത്തുമായിരുന്നു. അങ്ങനെയാണെങ്കിൽ ഇന്ത്യ ഇന്ന് ലോകകപ്പിൽ നിന്ന് പുറത്തായേനെയെന്നും ആമിർ പറഞ്ഞു.