വെബ് ഡെസ്ക് 16 hours, 41 minutes
ജനീവ: ധാരണയിലെത്താൻ കഴിയാതെ ഇറാൻ - അമേരിക്ക മൂന്നാം ചർച്ച പിരിഞ്ഞു. ഇരു സംഘവും ജനീവയിൽ നിന്ന് മടങ്ങി. പല ഘട്ടങ്ങളിലായി മാരത്തോൻ ചർച്ചയാണ് ഇന്നലെ നടന്നത്. അമേരിക്കയുമായി പൂർത്തിയായത് ഇതുവരെയുള്ള ഏറ്റവും ഫലപ്രദമായ ചർച്ചയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. വലിയ പുരോഗതി ഉണ്ടായെന്ന് ഒമാൻ വിദേശകാര്യ മന്ത്രിയും പറഞ്ഞു. സ്റ്റീവ് വിറ്റ്കോഫിന്റെയും ജാറെഡ് കുഷ്‌നറുടെയും നേതൃത്വത്തിലുള്ള സംഘമാണ് അമേരിക്കയെ പ്രതിനിധീകരിച്ച് ചർച്ച നടത്തിയത്. ആണവ വിഷയത്തിലെ സാങ്കേതിക കാര്യങ്ങളിലാണ് ചർച്ചകൾ ഉടക്കിനിൽക്കുന്നത്. അടുത്തയാഴ്ച വിയന്നയിൽ വീണ്ടും ചർച്ച നടക്കും. ആണവ കേന്ദ്രങ്ങൾ തകർക്കാനും യുറേനിയം ശേഖരം കൈമാറാനും നിർദേശം ഉയർന്നതായുള്ള വാർത്തകൾ ഇറാൻ തള്ളി. തങ്ങൾക്ക് മേലുള്ള ഉപരോധങ്ങൾ പിൻവലിക്കാൻ സമ്മർദം തുടരുകയാണ് ഇറാൻ. അതേസമയം അമേരിക്കൻ പടക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡ് ഇന്ന് ഇസ്രയേൽ തുറമുഖമായ ഹൈഫയിൽ എത്തും. ജെറാൾഡ് ഫോർഡിന് തകരാറെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും കപ്പൽ സജ്ജമാണെന്ന് യുഎസ് നാവികസേന അറിയിച്ചു.ഇറാന് ആണവായുധങ്ങൾ വികസിപ്പിക്കാൻ ഉദ്ദേശ്യമില്ലെന്ന് പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ ഇന്ന് ആവർത്തിച്ചു. നയതന്ത്രത്തിനാണ് മുൻഗണനയെങ്കിലും സൈനിക നടപടി സ്വീകരിക്കാനുള്ള അവകാശം അമേരിക്കയിൽ നിക്ഷിപ്തമാണെന്ന് യു എസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് മുന്നറിയിപ്പ് നൽകി. ലോകത്തിലെ ഏറ്റവും മോശം ഭരണകൂടത്തിന് ആണവായുധങ്ങൾ കൈവശം വയ്ക്കാൻ അനുവാദം നൽകാനാവില്ല എന്നാണ് പ്രതികരണം. ഇറാനെതിരെ ആക്രമണം നടത്തേണ്ടിവന്നാൽ രാജ്യത്തെ ആണവ, മിസൈൽ പദ്ധതികളെ ലക്ഷ്യം വയ്ക്കാനാണ് ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം. എന്നാൽ ഈ സൈനിക ഇടപെടൽ സംബന്ധിച്ച് കൃത്യമായ ആശയവിനിമയം ട്രംപ് യുഎസ് സേനയോട് നടത്തിയിട്ടില്ലെന്നാണ് വിവരം.