വെബ് ഡെസ്ക് 12 hours, 48 minutes
തിരുവനന്തപുരം: പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേര്‍ന്നു. പറവൂർ മുനിസിപ്പാലിറ്റി മുൻ ചെയർ പേഴ്സൺ വത്സല പ്രസന്നകുമാറാണ് ബിജെപിയിൽ ചേർന്നത്. മാരാര്‍ജി ഭവനിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ഷാൾ അണിയിച്ച് വത്സല പ്രസന്നകുമാറിനെ സ്വീകരിച്ചു. വിസ്മയം പറവൂരിൽ നിന്നാകട്ടേയെന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് വത്സല പ്രസന്നകുമാര്‍ പറഞ്ഞു. ഇവിടെ മാറ്റങ്ങളുടെ പരമ്പര തന്നെ സൃഷ്ടിക്കും. ബിജെപിയിൽ അംഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷമെന്നും അവര്‍ കൂട്ടിച്ചേർത്തു. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളക്കാർ ജയിലിൽ പോയേ തീരൂ എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വിഷയം ബിജെപി വിടില്ല. സിപിഎമ്മും കോൺഗ്രസും ഒത്തുകളിക്കുകയാണ്. കോര്‍പറേഷനിലെ ബിജെപിയുടെ ആദ്യ ബജറ്റിനെ അദ്ദേഹം അഭിനന്ദിച്ചു. തലസ്ഥാന നഗര വികസനത്തിനുള്ള ബ്ലു പ്രിന്‍റാണ് ബജറ്റ്. വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. പറയുന്നതെല്ലാം ചെയ്യുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് കാണിച്ച് കൊടുക്കുന്നതാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തന്ത്രിയെ 41 ദിവസത്തോളം ജയിലിലടച്ചപ്പോൾ മൗനം പാലിക്കുകയായിരുന്നു കോൺഗ്രസ്-യുഡിഎഫ് സഖ്യം ചെയ്തത്. എന്നാൽ ആദ്യ ദിവസം മുതൽ തന്നെ ബിജെപി ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ നേതാക്കളെ രക്ഷിക്കാൻ എൽഡിഎഫ് മനഃപൂർവം കെട്ടിച്ചമച്ച ഒന്നാണ് ഈ അറസ്റ്റ് എന്നായിരുന്നു ഞങ്ങളന്ന് ചൂണ്ടിക്കാട്ടിയത്.തന്ത്രിക്കെതിരെ തെളിവിന്റെ ഒരു തരി പോലുമില്ലെന്ന് കോടതിയും ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ ശബ്‍ദം വീണ്ടെടുത്ത കോൺഗ്രസ്, ആഴ്ചകൾക്ക് മുൻപ് ഞങ്ങൾ പറഞ്ഞ അതേ കാര്യങ്ങൾ ആവർത്തിച്ച് നാണംകെട്ട് രംഗത്തെത്തിയിരിക്കുകയാണ്. സിപിഎം-കോൺഗ്രസ് കുറുവ സംഘത്തിന്റെ അപകടകരമായ രാഷ്ട്രീയത്തെയാണ് ഇത് തുറന്നുകാട്ടിയിരിക്കുന്നത്. സാധാരണക്കാരായ മലയാളികളെ നാണം കെടുത്തിയും ബലിയാടുകളാക്കിയും സ്വന്തം നേതാക്കളെ സംരക്ഷിക്കാൻ അവർ ഏതറ്റം വരെയും പോകുമെന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.