വെബ് ഡെസ്ക് 22 hours, 17 minutes
കോഴിക്കോട്: വിവിധ ഐഡന്റിറ്റി കാർഡുകൾ ഉപയോഗിക്കുന്നുവെന്നും സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചുള്ള പരാതിക്ക് പിന്നാലെ എംഎ ഷഹനാസിന് പിന്തുണയുമായി സാമൂഹിക പ്രവര്‍ത്തക അഡ്വക്കേറ്റ് കുക്കു ദേവകി. ഷഹനാസിന്റെ കഠിനമായ ജീവിതയാത്രയും മാറാട് കലാപകാലത്തെ അതിജീവനവും വിവരിച്ചുകൊണ്ടാണ് അഭിഭാഷക കൂടിയായ കുക്കു ദേവി ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഷഹനാസിനെതിരായ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായാണ് സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ അഡ്വ. കുക്കു ദേവകി രംഗത്തെത്തിയത്. മാറാട് കലാപകാലത്ത് അക്രമികളുടെ കത്തിമുനയിൽ നിന്ന് രക്ഷപ്പെട്ട്, രാത്രിക്ക് രാത്രി നാടുവിട്ട ചരിത്രമാണ് ഷഹനാസിന്റെ കുടുംബത്തിനുള്ളത്. സിംഗിൾ മദറായ ഉമ്മ ഖത്തറിൽ വീട്ടുജോലി ചെയ്താണ് ഷഹനാസിനെയും സഹോദരിയെയും വളർത്തിയത്. ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുന്ന കാലത്ത് സിവിൽ സര്‍വീസ് പ്രിലിംസ് ക്വാളിഫൈ ചെയ്തതിന് അവര്‍ക്ക് ആദരം ലഭിച്ചിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.ഹിന്ദു മതവിഭാഗത്തിൽ നിന്ന് വിവാഹം കഴിച്ച ഷഹനാസിനെ പങ്കാളിയുടെ വീട്ടുകാർ ഇപ്പോഴും വിളിക്കുന്ന പേരാണ് 'പ്രിയ'. രേഖകളിൽ ആ പേര് വരുന്നതിൽ അസ്വാഭാവികതയില്ല. ഒരു സ്ത്രീ പബ്ലിഷിംഗ് രംഗത്ത് വിജയിക്കുന്നതും നിലപാടുകൾ തുറന്നു പറയുന്നതും പുരുഷ ലോകത്തിന് അംഗീകരിക്കാൻ കഴിയാത്തതിനാലാണ് ഇത്തരം കഥകൾ മെനയുന്നതെന്ന് കുക്കു ദേവകി ആരോപിച്ചു. രണ്ട് പേരുകളിൽ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കുന്നുവെന്നും ഇത് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നതെന്നുമായിരുന്നു കോൺഗ്രസ് പ്രവര്‍ത്തകനായ നിയാസ് മലബാറി ഡിജിപിക്ക് നൽകിയ പരാതി. ഇതിന് പുറമെ, സിവിൽ സര്‍വീസ് പാസായെന്ന് വ്യാജ വാദം ഉന്നയിച്ച് സ്വീകരണം നേടിയെന്ന ആരോപണവും സോഷ്യൽ മീഡിയയിൽ ഉയര്‍ന്നിരുന്നു. ഇതിനും പരോക്ഷമായി കുക്കു ദേവകിയുടെ കുറിപ്പിൽ മറുപടി നൽകുന്നുണ്ട്.