സ്കൂളുകളിലെ സൂംബ പരിശീലന ചുമതല ഏല്പിച്ചതിനെതിരെ കായിക അധ്യാപകര്‍ രംഗത്ത്. പോസ്റ്റുകളുടെ കുറവ് ഉള്‍പ്പെടെ കായിക അധ്യാപകര്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാതെയാണ് സൂംബ ചുമതല നല്‍കുന്നത്. തസ്തിക പുനര്‍നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കായിക അധ്യാപകർ പുറത്താകും. പരിഹാരം ആവശ്യപ്പെട്ട് കായിക അധ്യാപകരുടെ സംഘടന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് പരാതി നല്കി.
   
യുപി, ഹൈ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കണക്കാക്കി മാത്രമാണ് സംസ്ഥാനത്ത് കായിക അധ്യാപകരെ നിശ്ചയിക്കുന്നത്. പക്ഷേ അത് പോലും കുറവാണ്. 2739 യുപി സ്കൂളും, 2663 ഹൈ സ്കൂളുകളും ഉണ്ടെങ്കിലും ആകെ അധ്യാപകരുടെ എണ്ണം 1800 ല്‍ താഴെയാണ്. തസ്തിക നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ അധ്യാപകര്‍ പുറത്താകും. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ കായിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കേണ്ടതിന് പുറമെ ഇപ്പോള്‍ സൂംബ പരിശീലനവും കായിക അധ്യാപകര്‍ ചെയ്യണം. ഈ സാഹചര്യത്തിലാണ് കായിക അധ്യാപകരുടെ സംഘടന രംഗത്തെത്തിയത്.