വെബ് ഡെസ്ക് 15 hours, 6 minutes
ചെന്നൈ: ടിവികെ നേതാവ് വിജയ്ക്കായി എൻഡിഎ ഡീൽ ഉണ്ടെന്ന് ആരോപണം ഉയരുന്നു. വിജയ് മത്സരിക്കാനിടയുള്ള പെരമ്പൂർ സീറ്റ് നൽകിയത് മണ്ഡലത്തിൽ സ്വാധീനം ഇല്ലാത്ത പിഎംകെയ്ക്ക് ആണ്. തങ്ങൾ ആവശ്യപ്പെടാത്ത സീറ്റ് എന്ന് സൂചിപ്പിച്ച് അൻപുമണി രാമദാസ് രംഗത്തെത്തുകയും ചെയ്തു. എന്തായാലും പ്രഖ്യാപിച്ചുവെന്നും ജയിക്കുമെന്നും അൻപുമണി പ്രതികരിച്ചു.പിഎംകെ ചോദിച്ച 30 സീറ്റിൽ പെരമ്പൂർ ഉണ്ടായിരുന്നില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. പിഎംകെയ്ക്ക് കിട്ടിയ 18ൽ പാർട്ടി ആവശ്യപ്പെട്ട മണ്ഡലങ്ങൾ 11എണ്ണമാണ്. പെരമ്പൂരിൽ ഒരിക്കൽ മാത്രമാണ് പിഎംകെ മത്സരിച്ചിട്ടുള്ളത്. 2016ൽ അഞ്ചാം സ്ഥാനത്താണ് എത്തിയത്. ആകെയുള്ള 1.89 ലക്ഷം വോട്ടിൽ കിട്ടിയത് 3600 വോട്ട് മാത്രമായിരുന്നു. അതേസമയം, എഐഎഡിഎംകെ, ബിജെപി സ്ഥാനാർഥികൾ ഇല്ലാത്തതിൽ അണികൾക്കിടയിലും വിമർശനം ഉയരുന്നുണ്ട്. 2021ൽ ഉദയനിധി സ്റ്റാലിനെതിരെ ചെപ്പോക്കിൽ ദുർബല സ്ഥാനാർഥിയെ നിർത്തിയതിന്റെ ആവർത്തനമാണെന്നാണ് ഉയരുന്ന വിമർശനം. തമിഴ്നാട് എൻഡിഎയിൽ കഴിഞ്ഞ ദിവസമാണ് സീറ്റ് വിഭജനം പൂർത്തിയായത്. മുന്നണിയെ നയിക്കുന്ന എഐഎഡിഎംകെ 169 സീറ്റിൽ മത്സരിക്കും. 27 മണ്ഡലങ്ങളിൽ മത്സരിക്കുന്ന ബിജെപിക്ക് ചെന്നൈ മേഖലയിൽ ഒരു സീറ്റ് മാത്രമാണ് അനുവദിച്ചത്. മണ്ഡലത്തിൽ സ്വാധീനം ഇല്ലാത്ത പിഎംകെയ്ക്കാണ് സീറ്റ് അനുവദിച്ചത്. ഇന്ത്യ സഖ്യത്തിൽ ഡിഎംകെ ചിഹ്നത്തിൽ 175 സ്ഥാനാർത്ഥികൾ മത്സരിക്കും. 2001ന് ശേഷം ആദ്യമായാണ് അണ്ണാ ഡിഎംകെയേക്കാൾ കൂടുതൽ സീറ്റിൽ ഡിഎംകെ മത്സരിക്കുന്നത്.