വെബ് ഡെസ്ക് 14 hours, 48 minutes
തിരുവനന്തപുരം: ജെബി കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചത് തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രതിപക്ഷം. ഒന്നും നടക്കാൻ പോകുന്നില്ലെന്നും എല്ലാം തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പിഎസ്‍സി പരീക്ഷയ്ക്ക് അപേക്ഷക്കേണ്ട പ്രായപരിധി കൂട്ടിയതും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്നാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ജെബി കോശി റിപ്പോര്‍ട്ട് കൊടുത്തിട്ട് എത്ര വര്‍ഷമായെന്നും രമേശ് ചെന്നിത്തല ചോദിച്ചു. എത്രയോകാലം അത് മുഖ്യമന്ത്രിയുടെ അലമാരയിൽ സുരക്ഷിതമായിരിക്കുകയായിരുന്നുവെന്നും എന്തുകൊണ്ട് ഇത്രയും കാലം റിപ്പോര്‍ട്ടിന്മേൽ നടപടി സ്വീകരിച്ചില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു. അങ്ങനെ നടപടി സ്വീകരിക്കാതെ സര്‍ക്കാരിന് നടപ്പാക്കേണ്ട ഉത്തരവാദിത്വമില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ഇപ്പോള്‍ റിപ്പോർട്ട് അംഗീകരിച്ചത് വോട്ടർമാരെ കബളിപ്പിക്കാനുള്ള തന്ത്രമാണ്. അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും വോട്ട് തട്ടാനുള്ള പുതിയ തന്ത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.അതേസമയം, തന്‍റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകിയെങ്കിലും നടപ്പാക്കാന്‍ തീരുമാനിച്ച സര്‍ക്കാരിനെ ജസ്റ്റിസ് ജെ.ബി കോശി അഭിനന്ദിച്ചു. ശാസ്ത്രീയമായി പഠിച്ചുണ്ടാക്കിയ റിപ്പോര്‍ട്ട് ആണന്നും ക്രൈസ്തവര്‍ക്കുവേണ്ടി മാത്രമല്ല റിപ്പോര്‍ട്ടെന്നും ജെബി കോശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്രൈസ്തവ സഭകളുടെ സമ്മര്‍ദ്ദം മൂലമായിരിക്കാം ഇപ്പോള്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതെന്ന് പറഞ്ഞ ജെ ബി കോശി തനിക്കിതില്‍ യാതൊരു രാഷ്ട്രീയവുമില്ലെന്നും ചൂണ്ടിക്കാട്ടി.