വെബ് ഡെസ്ക് 17 hours, 58 minutes
കോട്ടയം: ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ കൊണ്ടുവെച്ചത് മാനസിക വെല്ലുവിളി നേടുന്ന യുവാവെന്ന് കണ്ടെത്തല്‍. പള്ളിയിലെ സിസിടിവി പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം നടത്തുകയാണ്. കല്ലറയിൽ ജോസ് കെ മാണിയുടെ ജാഥയുടെ പോസ്റ്റർ കണ്ടതിനെതിരെ കോൺഗ്രസ് വിമർശനം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ആണ് പൊലീസിൽ പരാതി നൽകിയത്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കൊണ്ട് ആരെങ്കിലും ചെയ്യിപ്പിച്ചതാണോ എന്ന സംശയവും രാഷ്ട്രീയ പാർട്ടികൾക്കുണ്ട്. ഇക്കാര്യത്തിലും സമഗ്ര അന്വേഷണം നടക്കുന്നുണ്ട്.എൽഡിഎഫ് ഉമ്മൻചാണ്ടിയുടെ കല്ലറയെ അപമാനിച്ചെന്നാണ് കോൺഗ്രസ് ആരോപണം ഉയര്‍ത്തിയിരുന്നത്. എൽഡിഎഫ് മധ്യമേഖല ജാഥയുടെ പോസ്റ്റർ കല്ലറയിൽ വച്ചെന്നും പിന്നിൽ പ്രവർത്തിച്ച മാനസിക വൈകൃതമുള്ളവരുടെ ചേതോവികാരം എന്തെന്ന് മനസിലാകുന്നില്ലെന്നും ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് പ്രതികരിച്ചിരുന്നു. ജാഥാ ക്യാപ്റ്റൻ ജോസ് കെ മാണി ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.