വെബ് March 20, 2025, 11:47 a.m.
കണ്ണൂർ വിമാനത്താവളത്തിനായി കൂടുതലായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിർണയ നടപടികൾ നടക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. രേഖകൾ പരിശോധിച്ച് നഷ്ടപരിഹാരത്തുക നിർണയിക്കും. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഈ മാസം യോഗം ചേരും. റവന്യൂ റിക്കവറി ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട ഭൂപ്രശ്നം സഭയിൽ പ്രതിപക്ഷം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു മറുപടി.
കേരളം നിലവിൽ വന്ന ശേഷം 7282.98 ഏക്കർ ഭൂമിയാണ് വികസന പ്രവർത്തനങ്ങൾക്കായി ഏറ്റെടുത്തത്. ഇതുവരെ 31267 കോടി രൂപ ഏറ്റെടുക്കലിനായി ചിലവഴിച്ചിട്ടുണ്ട്. അതേസമയം, കെ റെയിൽ വരുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചോദ്യത്തിനും മന്ത്രി കെ രാജൻ മറുപടി നൽകി. കെ-റെയിലിനായി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമി വിൽക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ഒരു കുഴപ്പവുമില്ല. ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കും വരെ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.