മോസ്കോ: റഷ്യയിലെ മോസ്കോയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ച കാറിന് അടിയിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ലഫ്.ജനറൽ ഫാനിൽ സർവരോവ് കൊല്ലപ്പെട്ടതായാണ് റഷ്യയുടെ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി വിശദമാക്കിയത്. റഷ്യൻ തലസ്ഥാനത്ത് ഒരു വർഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മുതിർന്ന സൈനിക ഉദ്യോഗസ്ഥനാണ് ഫാനിൽ സർവരോവ്. സായുധ സേനയുടെ പരിശീലന വിഭാഗത്തിന്റെ ചുമതലയിലുള്ള ഉദ്യോഗസ്ഥനായിരുന്നു 56കാരനായ ഫാനിൽ സർവരോവ്. യുക്രൈൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് ഫാനിൽ സർവരോവിന്റെ കാറിൽ ബോംബ് വച്ചതെന്നാണ് റഷ്യ ആരോപിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ യുക്രൈൻ പ്രതികരിച്ചിട്ടില്ല.