മലയാളികൾ വീണ്ടും ലോണെടുത്ത് കുവൈറ്റ് ബാങ്കിനെ പറ്റിച്ചതായി പരാതി. കുവൈറ്റിലെ അൽ അഹ് ലി ബാങ്ക് സംസ്ഥാന ഡിജിപിക്ക് നൽകിയ പരാതിയിൽ 12 കേസുകൾ രജിസ്റ്റർ ചെയ്തു. മലയാളികൾ ഉൾപ്പെടെ 806 പേർ 210 കോടിയോളം രൂപയുമായി ലോണെടുത്ത് മുങ്ങിയെന്നാണ് ആരോപണം. എന്നാൽ കൊവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലാണ് കുവൈറ്റ് വിടേണ്ടിവന്നതെന്നാണ് ലോണെടുത്തവർ നൽകുന്ന വിശദീകരണം. മലയാളികൾ കൂട്ടത്തോടെ ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റിനെ പറ്റിച്ചെന്ന പരാതികൾക്കിടെയാണ് അൽ അഹ് ലി ബാങ്കും സമാന പരാതിയുമായി സംസ്ഥാന ഡിജിപിയുടെ അടുത്തെത്തിയത്. ബാങ്കിന്‍റെ സിഒഒ മുഹമ്മദ് അൽ ഖട്ടൻ നൽകിയ പരാതിയിലാണ് കോട്ടയത്തും എറണാകുളത്തുമുളള 12 പേർക്കെതിരെ കേസെടുത്തത്. 2020–23 കാലഘട്ടത്തിൽ കുവൈറ്റിൽ ജോലിക്കെത്തിയ ഇവർ 10 കോടി 33 ലക്ഷം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ആരോപണം. തുടർന്നാണ് കോട്ടയത്തെയും എറണാകുളത്തെയും വിവിധ പൊലീസ് സ്റ്റേഷനുകളിലായി സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്ക്കും ഗൂഡാലോചന്ക്കും കേസെടുത്തത്. ബാങ്കിനെ കബളിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ലോണെടുത്ത് മുങ്ങിയെന്നാണ് പരാതി. സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ പലരും പിന്നീട് അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും അടക്കം കുടിയേറി.