ദില്ലി : ചെങ്കോട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ഉമറിനും സംഘത്തിനും പിന്നിൽ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായം ലഭിച്ചതായി അന്വേഷണ ഏജൻസികളുടെ അനുമാനം. ഉമർ വീഡിയോ ചിത്രീകരിച്ചതിന് പിന്നിലും ഐഎസ്‌ഐയുടെ പങ്ക് പരിശോധിക്കുന്നുണ്ട്. സ്ഫോടനത്തിന് ശേഷം അൽ ഫലാഹ് സർവകലാശാലയിലെ മസ്ജിദിനോട് ചേർന്ന ഗേറ്റിലൂടെയാണ് ഉമർ രക്ഷപ്പെട്ടത്. തുടർന്ന് ഒൻപത് ദിവസം ഇയാൾ ഹരിയാനയിലെ നൂഹിൽ ഒളിവിൽ താമസിച്ചു. ഫോൺ ചാർജ്ജ് ചെയ്യാനായി ഒരു മെഡിക്കൽ സ്റ്റോറിൽ കയറിയതടക്കമുള്ള ഉമറിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഉമർ ഐ20 കാറിൽ കറങ്ങുന്നത് പലരും കണ്ടതായി മൊഴിയുണ്ട്.ഉമറിനെ വാഹനത്തിൽ കൊണ്ടുനടന്ന മെഡിക്കൽ കോളേജിലെ നേഴ്സായ ഷൊയിബിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചെങ്കോട്ട സ്ഫോടനക്കേസിൽ നിരവധി പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും, ഭീകരവാദ ബന്ധമുള്ളവരെ പിടികൂടുകയും ചെയ്തതോടെ അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഉമർ ഉൻ നബിയാണ് ചാവേറെന്ന് എൻഐഎ സ്ഥിരീകരിച്ചു. ഇയാൾക്ക് താമസസൗകര്യവും മറ്റ് സഹായങ്ങളും നൽകിയ അമീർ റാഷിദ് അലി ഉൾപ്പെടെയുള്ളവരെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയാണ്.