ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുത്ത സ്പെൽ എറിഞ്ഞ നാണക്കേടിന്റെ പട്ടികയിൽ ഇടം പിടിച്ച് ലഖ്നൗ സൂപ്പർ ജയന്റ്സ് പേസർ വിൽ ഒ റൂക്ക്. റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് താരം നാല് ഓവറിൽ 74 റൺസാണ് വിട്ടുകൊടുത്തത്. രണ്ട് വിക്കറ്റ് നേടാനായത് മാത്രമാണ് താരത്തിന്റെ പ്രകടനത്തിൽ എടുത്ത് പറയാനുള്ളത്.
ഐപിഎൽ ചരിത്രത്തിൽ നാല് ഓവർ എറിഞ്ഞതിൽ ഏറ്റവും കൂടുതൽ റണ്‍സ് വിട്ടുകൊടുത്തത് രാജസ്ഥാൻ റോയൽസ് പേസർ ജൊഫ്ര ആർച്ചറാണ്. ഈ സീസണിലാദ്യം സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ നാല് ഓവർ എറിഞ്ഞ ആർച്ചർ 76 റൺസ് വിട്ടുകൊടുത്തിരുന്നു. വിക്കറ്റൊന്നും ലഭിച്ചതുമില്ല.
    സീസണിൽ മറ്റൊരു മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് താരം മുഹമ്മദ് ഷമി നാലോവറിൽ 75 റൺസും വിട്ടുകൊടുത്തിരുന്നു. ഇതാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺസ് വിട്ടുകൊടുത്ത രണ്ടാമത്തെ സ്പെൽ.
മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് പരാജയപ്പെടുകയും ചെയ്തു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ആറ് വിക്കറ്റിനാണ് ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ പരാജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെന്ന മികച്ച സ്കോർ നേടിയിരുന്നു.