ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യമൊട്ടാകെ തുർക്കിക്കെതിരെ തുടരുന്ന ബഹിഷ്കരണ ആഹ്വാനങ്ങൾക്കിടെ മുംബൈയിൽ നിന്നും തുർക്കിയിലേക്കുള്ള വിമാനങ്ങൾ നിർത്തിവെക്കാൻ ആവശ്യം. ശിവസേന നേതാവും സാമൂഹ്യ മാധ്യമങ്ങളുടെ ചുമതലയുമുളള രാഹൂൽ കനൽ ആണ് വിമാനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് രംഗത്തുവന്നത്.
ഇക്കാര്യം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഗവർണർ സി പി രാധാകൃഷ്ണൻ എന്നിവർക്ക് രാഹൂൽ കത്തയച്ചു. ഭീകരവാദത്തെ അപലപിക്കുന്നത് വരെയും പാകിസ്താനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുന്നത് വരെയും തുർക്കിയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കണമെന്നാണ് ആവശ്യം.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം തുർക്കി സന്ദർശിക്കുന്നത് പല ഇന്ത്യക്കാരും റദ്ദാക്കിയിരുന്നു. ദേശ സുരക്ഷ കണക്കാക്കി തുർക്കിഷ് വ്യോമയാന സ്ഥാപനമായ സെലെബി എയർപോർട്ട് സർവീസസിന്റെ ക്ലിയറൻസും കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു.
   
തുർക്കിയിൽ നിന്നുമുള്ള ബേക്കറി ഉത്പന്നങ്ങളൂം ബേക്കറി യന്ത്രങ്ങളും ബഹിഷ്കരിക്കാനും ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ ആഹ്വാനം ചെയ്തിരുന്നു. തുർക്കിയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ്, ജെല്ലുകൾ, ഫ്ലേവറുകൾ, ചോക്ലേറ്റുകൾ എന്നിവയാണ് ബഹിഷ്കരിക്കുക. ഇന്ത്യയ്‌ക്കെതിരെ പാകിസ്താനെ പിന്തുണയ്ക്കുന്ന ഏതൊരു രാജ്യവും ബഹിഷ്‌കരണം നേരിടേണ്ടിവരുമെന്നും വ്യാപാരികൾ പറഞ്ഞിരുന്നു.