യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗൾഫ് പര്യടനം അവസാനിച്ചതോടെ ഗാസയിൽ ഇസ്രയേലിന്റെ രാപകൽ ആക്രമണം.
ഇന്നലെ മാത്രം നൂറിലേറെ പലസ്തീൻകാർ കൊല്ലപ്പെട്ടു. ദെയ്ർ അൽബലയിലും ഖാൻ യൂനിസിലുമാണ് കൂടുതൽ മരണം. മാർച്ചിൽ വെടിനിർത്തൽ അവസാനിപ്പിച്ച് ഇസ്രയേൽ ആക്രമണം പുനരാരംഭിച്ച ശേഷം മൂവായിരത്തോളം പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. 8173 പേർക്കു പരുക്കേറ്റു.
    2023 ഒക്ടോബറിൽ ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചതു മുതൽ 53,000 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബാലിയയിൽനിന്ന് ഒഴിയാൻ പലസ്തീൻകാരോട് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. ഇതിനിടെ, ഇസ്രയേൽ അനുവദിച്ചാലുടൻ ഭക്ഷണമെത്തിക്കാൻ തയാറാണെന്ന് യുഎൻ അറിയിച്ചു. ഗാസയിലെ ജനങ്ങൾ പട്ടിണിയിലാണെന്നും അവർക്കു സഹായം എത്തണമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.