കന്നഡ പാട്ടുപാടാൻ നിർബന്ധിച്ചതിനെ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി സംസാരിച്ചതിനു കേസ് നേരിടുന്ന ഗായകൻ സോനു നിഗമി നെതിരെ അറസ്റ്റ് പോലുള്ള കർശന നടപടി സ്വീകരിക്കരുതെന്ന് ഹൈക്കോടതി നിർദേശം നൽകി. കേസ് കോടതിയുടെ പരിഗണനയിലാണ്. ബെംഗളൂരു ആവലഹള്ളി പൊലീസ് റജിസ്റ്റർ ചെയ്ത കേസിനെ ചോദ്യം ചെയ്ത് സോനു നിഗം നൽകിയ ഹർജിയിലാണ് താൽക്കാലിക ആശ്വാസം.
    അനാവശ്യ പബ്ലിസിറ്റിക്കായി ചമച്ച കേസാണെന്നും പൊതുശല്യമുണ്ടാക്കുന്നതിനു ചുമത്തുന്ന 505–ാം വകുപ്പ് നിലനിൽക്കില്ലെന്നും സോനുവിന്റെ അഭിഭാഷകൻ വാദിച്ചു. അതേസമയം സോനു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു സർക്കാർ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു. ഇതോടെ, കേസിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരാകാൻ കോടതി അനുമതി നൽകി. നേരിട്ടു ഹാജരാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധം പിടിച്ചാൽ അവർക്കു സോനുവിനെ സന്ദർശിക്കാം. ഇതിന്റെ ചെലവ് സോനു വഹിക്കും.