‘താരിഫ്’ യുദ്ധത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നരേന്ദ്ര മോദിയെ ‘വളരെ തന്ത്രശാലിയായ മനുഷ്യൻ’ എന്നും ‘എന്റെ മികച്ച സുഹൃത്ത്’ എന്നും വിശേഷിപ്പിച്ച ട്രംപ്, താരിഫ് ചർച്ചകൾ ഇന്ത്യയ്ക്കും യുഎസിനും ഗുണമാകുമെന്നും പറഞ്ഞു. ഇന്ത്യയും മറ്റു രാജ്യങ്ങളും അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഈടാക്കുന്ന ഉയർന്ന താരിഫുകളെ ട്രംപ് ആവർത്തിച്ച് വിമർശിക്കുന്നതിനിടെയാണ് ഈ പ്രസ്താവന.
   
ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി യുഎസ് സന്ദർശിക്കുകയും ട്രംപുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ട്രംപ് രണ്ടാം തവണയും യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസത്തിനുള്ളിലായിരുന്നു സന്ദർശനം. ഇന്ത്യ വളരെ ഉയർന്ന താരിഫ് ചുമത്തുന്ന രാജ്യമാണെന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അമേരിക്കൻ ഉൽപന്നങ്ങൾക്ക് നികുതി ചുമത്തുന്ന രാജ്യങ്ങൾക്ക് പകരച്ചുങ്കം (റെസിപ്രോക്കൽ തീരുവ) ചുമത്തുന്നത് ഏപ്രിൽ 2 മുതലാണ് യുഎസ് ആരംഭിക്കുന്നത്.