പശ്ചിമേഷ്യയിൽ അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂർ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. മറ്റൊരു രാജ്യം വഴി ബുധനാഴ്ച ലഭിച്ച ഈ നിർദ്ദേശം ഇറാൻ തള്ളിക്കളഞ്ഞതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തങ്ങളുടെ സൈനിക ശേഷിയെക്കുറിച്ച് അമേരിക്കയ്ക്കുണ്ടായ തെറ്റായ കണക്കുകൂട്ടലുകൾ മൂലം നേരിട്ട തിരിച്ചടികൾ മറികടക്കാനാണ് യുഎസ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് ഇറാൻ വ്യക്തമാക്കിയത്. അടുത്തിടെ കുവൈറ്റിലെ ബുബിയാൻ ദ്വീപിലുള്ള അമേരിക്കൻ സൈനിക ഡിപ്പോയ്ക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര ശ്രമങ്ങൾ യുഎസ് ശക്തമാക്കിയത്.