കൂടുതല്‍ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളുമായി ജനപ്രീയ സന്ദേശക്കൈമാറ്റ സംവിധാനമായ വാട്‌സാപ്പിന് പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചേക്കാമെന്ന് സൂചന. ''വാട്‌സാപ് പ്ലസ്'' എന്നായിരിക്കാം അതിന്റെ പേര് എന്നാണ് പറയപ്പെടുന്നത്. ഇത് തുടക്ക ഘട്ടത്തില്‍ എന്തായാലും ഇപ്പോഴുള്ള വാട്‌സാപ്പിന് ഭീഷണിയാവില്ല. എന്നാല്‍, പതിയെ പതിയെ പുതിയ ഫീച്ചറുകള്‍ നൽകുന്ന കാര്യത്തില്‍ വാട്‌സാപ് പ്ലസിന് ലഭിക്കുന്ന മുന്‍ഗണന ഇപ്പോഴുള്ള സ്റ്റാന്‍ഡര്‍ഡ് ആപ്പിന് ലഭിച്ചേക്കില്ല എന്നും കരുതപ്പെടുന്നു.
സ്വകാര്യത ചാറ്റുകള്‍ നടത്താനായി പ്രവര്‍ത്തിപ്പിക്കുന്നു എന്ന് മെറ്റ അവകാശപ്പെടുന്ന വാട്‌സാപ്പിന് വരിസംഖ്യ നല്‍കേണ്ട വേര്‍ഷന്‍ വരിക എന്നത് കമ്പനി തങ്ങളുടെ ബിസിനസ് തന്ത്രങ്ങളില്‍ വരുത്തിയിരിക്കുന്ന ഏറ്റവും വലിയ നീക്കങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
വാട്‌സാപ് ധാരാളമായി ഉപയോഗിക്കുന്നവര്‍ക്ക് പ്ലസ് ഗുണകരമായേക്കാം
സ്റ്റാന്‍ഡര്‍ഡ് വേര്‍ഷന്‍ ഫ്രീയായി നിലനിര്‍ത്തുമെങ്കിലും മാസവരി നല്‍കേണ്ട പ്ലസ് വേര്‍ഷന്‍ ഉപയോഗിക്കാന്‍ എളുപ്പമുള്ളതാകുമെന്നാണ് അറിവ്. തങ്ങളുടെ ഇഷ്ടാനുസരണം ആപ് ക്രമീകരിക്കാനുള്ള സാധ്യതയാണ് ഇതേക്കുറിച്ചുള്ള വിവരം പുറത്തുവിട്ടവര്‍ മുന്നില്‍ കാണുന്നത്.
എങ്ങനെ കസ്റ്റമൈസ് ചെയ്യാനാകും?
വന്നേക്കുമെന്നു കരുതുന്ന പ്ലസ് വേര്‍ഷന്‍ ആപ്പിന്റെ ഐക്കണ്‍ മുതല്‍ കളറും തീമും വരെ പലതും ഇഷ്ടാനുസരണം ക്രമീകരിക്കാന്‍ സാധിച്ചേക്കും. ഈ മാറ്റങ്ങളെ ഗൗരവത്തിലെടുക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യം ഉയര്‍ന്നേക്കാം. എന്നാല്‍, സമൂഹ മാധ്യമ ഉപയോഗത്തിന്റെ ഇന്നത്തെ ഘട്ടത്തില്‍ ഉപയോക്താക്കള്‍ ഓരോ ആപ്പും സ്വന്തം താത്പര്യത്തിന് അനുസരിച്ച് ക്രമീകരിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന് വിലയിരുത്തപ്പെടുന്നു.
സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമായുള്ള സ്റ്റിക്കറുകള്‍ ലഭ്യമാക്കിയേക്കും. പുതിയ നോട്ടിഫിക്കേഷന്‍ സൗണ്ടുകളും പ്രതീക്ഷിക്കുന്നു. ചാറ്റിനിടയില്‍ കൂടുതല്‍ ഭാവപ്രകടനത്തടെയുള്ള പ്രതികരണങ്ങള്‍ നടത്താനും പ്ലസ് ആപ്പ് ഉടമകള്‍ക്ക് സാധ്യമായേക്കും.
കൂടുതല്‍ ചാറ്റുകള്‍ പിന്‍ ചെയ്യാന്‍ സാധിക്കും
നിലവില്‍ 3 ചാറ്റുകളാണ് ഇന്‍ബോക്‌സിനു മികളില്‍ പിന്‍ (pin) ചെയ്യാന്‍ സാധിക്കുന്നത്. എന്നാല്‍, പ്ലസ് വേര്‍ഷനില്‍ കൂടുതല്‍ ചാറ്റുകള്‍ പിന്‍ ചെയ്യാനായേക്കുമെന്നാണ് ഇപ്പോള്‍ പരീക്ഷണാര്‍ത്ഥം പ്രവര്‍ത്തിപ്പിക്കുന്ന ആപ്പ് ഉപയോഗിച്ചവര്‍ പറയുന്നത്. പ്ലസ് പ്ലാനില്‍ 20 ചാറ്റുകള്‍ വരെ പിന്‍ ചെയ്യാന്‍ സാധിച്ചേക്കുമെന്നു പറയപ്പെടുന്നു.
ഒരേ വാട്‌സാപ് തന്നെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നവര്‍ക്കായിരിക്കും ഈ ഫീച്ചര്‍ കൂടുതല്‍ ഗുണകരമാകുക. പ്രധാനപ്പെട്ട ചാറ്റുകള്‍ ഇങ്ങനെ പിന്‍ ചെയ്യുക വഴി അവ സേര്‍ച്ച് ചെയ്ത് സമയം കളയേണ്ടതായി വരുന്നില്ല എന്നതാണ് അതിന്റെ നേട്ടം.
What you should read next
വാട്‌സാപ്പില്‍ നിന്ന് വരുമാനമുണ്ടാക്കാന്‍ കമ്പനി ഒരുമ്പെടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം തങ്ങളുടെ ബിസിനസ് തന്ത്രങ്ങളില്‍ വരുത്തിയിരിക്കുന്ന മാറ്റമാണ് എന്നാണ് വിശ്വാസം. മെറ്റാ കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ആപ്പുകളെ പോലെയല്ലാതെ പരസ്യങ്ങളും കുറവായിരുന്നു. അതിനു കാരണമായി പറഞ്ഞിരുന്നത് സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന ആപ്പാണ് അത് എന്നതായിരുന്നു.
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പല ഓണ്‍ലൈന്‍ സര്‍വീസുകള്‍ക്കും വരിസംഖ്യ ഏര്‍പ്പെടുത്തിയിരുന്നു എങ്കിലും വാട്‌സാപ് ഫ്രീയായി നിലനിര്‍ക്കുകയായിരുന്നു. എന്തായാലും, പഴയ ആപ്പ് നിലനിര്‍ത്തി പ്ലസ് വേരിയന്റില്‍ നിന്ന് പണമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
അധികമാര്‍ക്കുമറിയാത്ത ഒരു വിവരം
ചാറ്റിലും കോളിലും സ്വകാര്യത നിലനിര്‍ത്തുമെന്ന് പറഞ്ഞ് ആരംഭിച്ച വാട്‌സാപ് തുടക്കത്തില്‍ വരിസംഖ്യ നല്‍കേണ്ട ഒരു ആപ് ആയിരുന്നു. സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ആദ്യ വര്‍ഷം ഫ്രീയായി ഉപയോഗിക്കാം. രണ്ടാമത്തെ വര്‍ഷം മുതല്‍ നാമമാത്രമായ ഒരു തുക നല്‍കേണ്ടിയിരുന്നു-0.99 ഡോളര്‍. (free-first-year, then 0.99/year). അതേസമയം, ആദ്യകാലത്തെ പല സബ്‌സ്‌ക്രൈബര്‍മാരും പറഞ്ഞത് ഒരിക്കലും പണമടയ്‌ക്കേണ്ടിവന്നിട്ടില്ല എന്നാണ്. അതായത് ആദ്യ ഫ്രീ വര്‍ഷം കഴിഞ്ഞ് ഫ്രീ ഓപ്ഷന്‍ വീണ്ടും റിന്യൂ ചെയ്തു കിട്ടിയിരുന്നുവത്രെ.