ജറുസലേം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത് ഇസ്രായേൽ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവാകുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഒന്നിച്ചുള്ള വാർത്താ സമ്മേളനത്തിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് ഇരു നേതാക്കളും നടത്തിയത്.ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. ഇരുരാജ്യങ്ങൾക്കും സാമ്പത്തിക നേട്ടമുണ്ടാക്കുന്ന രീതിയിലായിരിക്കും ഈ കരാർ. കൂടാതെ, ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനമായ യുപിഐ ഇസ്രായേലിലും ലഭ്യമാക്കാൻ ധാരണയായി. ഇത് ഫിൻടെക് മേഖലയിലെ സഹകരണം വർദ്ധിപ്പിക്കും. അത്യാധുനിക സാങ്കേതികവിദ്യകൾ പങ്കുവെക്കുന്നതിനായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. ബഹിരാകാശം, സിവിലിയൻ ന്യൂക്ലിയർ എനർജി എന്നീ മേഖലകളിലും സഹകരണം വിപുലീകരിക്കും. ആധുനിക കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി 'വില്ലേജസ് ഓഫ് എക്സലൻസ്' പദ്ധതി വ്യാപിപ്പിക്കും. ഇരുരാജ്യങ്ങളിലെയും മന്ത്രിമാർ പങ്കെടുക്കുന്ന ഗവൺമെന്റ്-ടു-ഗവൺമെന്റ് മീറ്റിംഗ് ഇന്ത്യയിൽ വെച്ച് നടത്താനും തീരുമാനിച്ചു.