ചെന്നൈ: ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ, നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ രണ്ടാം സൂപ്പർ 8 പോരാട്ടത്തിൽ നാളെ സിംബാബ്‌വെയെ നേരിടാനിറങ്ങുകയാണ്. നാളെ ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ സൂര്യകുമാർ യാദവിനും സംഘത്തിനും ഈ മത്സരത്തിൽ കൂറ്റൻ വിജയം അനിവാര്യമാണ്.ദക്ഷിണാഫ്രിക്കക്കെതിരായ തോൽവിയുടെ പശ്ചാത്തലത്തില്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം അനിവാര്യമാണ്. വിന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരില്‍ തകര്‍ന്നടിഞ്ഞെങ്കിലും കൊളംബോയിൽ ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ചെത്തുന്ന സിംബാബ്‌വെ നിസാരരായി കാണാനാവില്ല. സിക്കന്ദർ റാസ നയിക്കുന്ന സംഘം പോരാട്ടവീര്യം പുറത്തെടുക്കുമെന്ന് ഉറപ്പാണ്. ഗ്രൂപ്പിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഈ മത്സരത്തിൽ തോറ്റാൽ സെമി കാണാതെ പുറത്താകേണ്ടി വരും. അതുകൊണ്ട് തന്നെ ചെന്നൈയിൽ ഒരു വൻ വിജയം ലക്ഷ്യമിട്ടാകും നീലപ്പട ഇറങ്ങുക.