കണ്ണൂർ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ രാവിലെ 8.30ന് ജീവനക്കാർ ജോലിക്കെത്തും. പക്ഷേ, ജോലി ഓഫിസിനു പുറത്തെ കൃഷിയിടത്തിലായിരിക്കും. ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസർ മുതൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ഡ്രൈവർ വരെ പച്ചക്കറിത്തോട്ടത്തിലായിരിക്കും. ജോലിക്കാരുടെ വീടുകളിലേക്കും ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ കന്റീനിലേക്കും ആവശ്യമായ പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നത് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് മുന്നിലെ തരിശായി കിടക്കുന്ന ഭാഗത്ത് പച്ചക്കറിക്കൃഷി നടത്തിയാണ്. 30 സെന്റ് സ്ഥലത്താണ് കൃഷി. ഫയലിൽ മാത്രമല്ല, പറമ്പിലും ജോലിയെടുത്തു റിസൾട്ടുണ്ടാക്കാമെന്നു തെളിയിക്കുകയാണ് കൃഷിയെ സ്നേഹിക്കുന്ന ഇവർ.
രാവിലെ 8.30നും 9നും ഇടയിലും വൈകിട്ട് 5നും ആറിനും ഇടയിലാണു കൃഷിപ്പണി. ചീര, വെണ്ട, പയർ, വെള്ളരി, തക്കാളി, വഴുതന, പച്ചമുളക് തുടങ്ങിയവ മുതൽ പാഷൻഫ്രൂട്ട് വരെയുണ്ട് ഇവിടെ. വിത്തുകളും തൈകളും ബ്ലോക്ക് പഞ്ചായത്തിന്റെ ബയോ ഇൻപുട്ട് സെന്ററിൽ നിന്നാണ് വാങ്ങുക. ഇതിനുള്ള തുക ജോലിക്കാർ പങ്കിട്ടെടുക്കും. ജോലി എല്ലാവരും ചേർന്ന്.
രാസവളമോ കീടനാശിനിയോ ഉപയോഗിക്കാതെയാണ് കൃഷി. ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ വീതം വച്ച് എടുക്കുകയും ആവശ്യമായവ കന്റീനിൽ നൽകുകയും ചെയ്യുന്നു. ബിഡിഎ സജീവൻ, ജോ. ബിഡിഒ ബിജു ജോസഫ്, ഇഒപി സിബിച്ചൻ, ഉദ്യോഗസ്ഥരായ റാം മനോജ്, ഷിജില, ശ്യാമ, ജ്യോതി, ദീപ്തി, ഡ്രൈവർ രാജൻ എന്നിവരാണ് ഈ കൃഷി നടത്തുന്നത്.