മലപ്പുറം: കേരളത്തിന്റെ കുംഭമേള എന്ന പേരില്‍ മലപ്പുറം തിരുന്നാവായയില്‍ അരങ്ങേറിയ മഹാമാഘ മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ സമാപനം. 18 ദിവസങ്ങളിലായി, 20 ലക്ഷത്തിലധികം ഭക്തര്‍ പങ്കെടുത്ത ചടങ്ങുകള്‍ക്കാണ് ചൊവ്വാഴ്ച പരിസമാപ്തിയായത്. സമാപന ദിവസം അപൂര്‍വ ആത്മീയ സംഗമത്തിനായിരുന്നു ഭാരതപ്പുഴയുടെ മണല്‍പ്പരപ്പ് സാക്ഷ്യം വഹിച്ചത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ഹിന്ദു സന്യാസിമാും സമാപന ദിവസം തിരുനാവായയില്‍ ഒത്തുകൂടി. കാശിയിലെ നാഗ സന്യാസിമാർ ഉള്‍പ്പെട്ട ഇരുന്നൂറോളം വരുന്ന സന്യാസിമാരെ പ്രത്യേക യതിപൂജയോടെയാണ് സ്വാഗതം ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ മഹാമണ്ഡലേശ്വര സ്വാമി ആനന്ദവനം ഭാരതി സന്യാസിമാരെ സ്വാഗതം ചെയ്‌തോടെയാണ് സമാപന ചടങ്ങുകള്‍ ആരംഭിച്ചത്. സന്യാസിമാരും ഭക്തരും ജുന അഖാരയിലെ അംഗങ്ങളും ഭാരതപ്പുഴയില്‍ പുണ്യസ്‌നാനം നടത്തി.
ആയിരക്കണക്കിന് ഭക്തര്‍ക്ക്, യതിപൂജയ്ക്ക് സാക്ഷിയായി. ചൊവ്വാഴ്ച വൈകുന്നേരം കാശിയില്‍ നിന്നുള്ള പണ്ഡിറ്റുകള്‍ നടത്തിയ നിളാ ആരതിയോടെയാണ് ജനുവരി 16 ന് ആരംഭിച്ച മഹാമഘ മഹോത്സവം സമാപിച്ചു.അവസാന ദിവസത്തില്‍ മണപ്പുറത്തെത്തിയ ആയിരങ്ങള്‍ ഉള്‍പ്പെടെ ആകെ 20 ലക്ഷം പേര്‍ പങ്കെടുത്തെന്നാണ് കണക്കുകള്‍. സംസ്ഥാനത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ഹിന്ദുകൂട്ടായ്മകളില്‍ ഒന്നാണ് മഹാമാഘം എന്ന് സംഘാടകര്‍ പറയുന്നു. 2027 ല്‍ മഹാമാഘ മഹോത്സവം വീണ്ടും അരങ്ങേറുമെന്നും, മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. ''ഭക്തരുടെ അഭൂതപൂര്‍വമായ പങ്കാളിത്തമാണ് തിരുന്നാവായയില്‍ കണ്ടത്. പ്രാരംഭത്തില്‍ ചില തടസ്സങ്ങള്‍ ഉണ്ടായിരുന്നിട്ടും, മഹോത്സവം ഗംഭീരമായ രീതിയില്‍ പൂർത്തീകരിക്കാനായി. 2027 ല്‍ വീണ്ടും മഹാമാഘത്ത് സമാനമായ ചടങ്ങുകളുണ്ടാകും. പൗഷ് പൂര്‍ണിമയില്‍ (ജനുവരി 22) തുടങ്ങി മഹാ ശിവരാത്രി (മാര്‍ച്ച് 6) വരെയായിരിക്കും ചടങ്ങുകൾ. 2028 ല്‍ മഹാമാഘം മഹാകുംഭമേളയായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.