തിരുവനന്തപുരം: സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില ഇന്ന് കുറഞ്ഞു. പവന് 600 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ രണ്ട് തവണയായി ഉയർന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്കിലെത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,05,000 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,20,000 രൂപയ്ക്ക് മുകളിൽ നൽകണം.
ഉയർന്ന വിലയിൽ നിക്ഷേപകർ ലാഭമെടുത്ത് പിരിഞ്ഞതോടു കൂടിയാണ് സ്വർണവില അൽപ്പമൊന്ന് കുറഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.