മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ടീമിലെത്തി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും ഫിറ്റ്നെസും തെളിയിച്ചിട്ടും പേസര്‍ മുഹമ്മദ് ഷമിയെ ഒരിക്കല്‍ കൂടി സെലക്ടർമാർ തഴഞ്ഞു. ശ്രേയസിനെ ഫിറ്റ്‌നെസ് പരിശോധനകള്‍ക്ക് വിധേയമായിട്ടായിരിക്കും ടീമിലുൾപ്പെടുത്തുക എന്നും സെലക്ഷന്‍ കമ്മിറ്റി വ്യയക്തമാക്കിയിട്ടുണ്ട്. ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്കൊപ്പം പേസ് ഓള്‍ റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലിടം നേടി.രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റിസര്‍വ് ഓപ്പണറായി യശസ്വി ജയ്സ്വാളിനെ ടീമില്‍ നിലനിര്‍ത്തി. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. കെ എല്‍ രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പര്‍. ജോലിഭാരം കുറക്കുന്നതിന്‍റെ ഭാഗമായും ടി20 ലോകകപ്പ് കണക്കിലെടുത്തും ഹാര്‍ദ്ദിക് പാണ്ഡ്യക്കും ജസ്പ്രീത് ബുമ്രക്കും ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്. ജനുവരി 11ന് വഡോദരയിലാണ് ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം. 14ന് രാജ്കോട്ടില്‍ രണ്ടാം ഏകദിനവും 18ന് ഇന്‍ഡോറില്‍ മൂന്നാം ഏകദിനവും നടക്കും.