തിരുവനന്തപുരം: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഹൃദയവുമായി എയർആംബുലൻസ് കൊച്ചിയിലേക്ക് തിരിച്ചു. അൽപ്പസമയം മുമ്പാണ് ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് തിരിച്ചത്. 11.40ന് തന്നെ എയർആംബുലൻസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിലെത്തിയിരുന്നു. പിന്നീട് ശസ്ത്രക്രിയക്ക് ശേഷം 'ഹൃദയം' കൊ സോട്ടയുടെ വാഹനത്തിൽ ഗ്രൗണ്ടിലെത്തിക്കുകയായിരുന്നു. ഡോക്ടർമാരുടെ സംഘവും എയർആംബുലൻസിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിന്റെ ഹൃദയമാണ് നേപ്പാൾ സ്വദേശി ദുർഗയ്ക്ക് മാറ്റിവയ്ക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിലാണ് ശസ്ത്രകിയ നടക്കുന്നത്.കൊച്ചി നഗരം ഇത് ഒമ്പതാം തവണയാണ് ഹൃദയ ശസ്ത്രക്രിയക്കായി ഒരുങ്ങുന്നത്. പൊലീസും ട്രാഫികും ഉൾപ്പെടെ സർവ്വ സന്നാഹങ്ങളാണ് കൊച്ചിയിൽ തയ്യാറായിരിക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നുള്ള രണ്ടു ആംബുലൻസുകളും അകമ്പടി വാഹനങ്ങളും ഹയാത്ത് ഹെലിപാഡിൽ തയ്യാറായി നിൽക്കുകയാണ്. ജനപ്രതിനിധികളടക്കം എറണാകുളത്ത് കാത്തുനിൽക്കുകയാണ്. ആദ്യമായി ജനറൽ ആശുപത്രിയിൽ നടക്കുന്ന ഈ ശസ്ത്രക്രിയ വളരെ പ്രതീക്ഷയോടെയാണ് ആരോഗ്യകേരളം കാത്തിരിക്കുന്നത്. വളരെയധികം രോഗികൾ ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കാത്തുനിൽക്കുന്നുണ്ട്. അവർക്ക് ഈ തീരുമാനം ഗുണകരമായിരിക്കും.