സിഡ്നി: ഹനുക്കാ പരിപാടിക്കിടെ ഓസ്ട്രേലിയിലെ ബോണ്ടി ബീച്ചിൽ 12 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ, തോക്കുധാരികളിലൊരാളെ ധീരമായി കീഴ്പ്പെടുത്തി നിരായുധനാക്കിയ സാധാരണക്കാരനെ തിരിച്ചറിഞ്ഞു. 43 വയസ്സുള്ള,അഹമ്മദ് അൽ അഹമ്മദ് ആണ് ഈ ധീരകൃത്യം ചെയ്തത്. രണ്ട് കുട്ടികളുടെ പിതാവുകൂടിയായ അഹമ്മദിന് വലിയ പ്രശംസയാണ് ലോകമെമ്പാടും ലഭിക്കുന്നത്. ഓസ്ട്രേലിയൻ ടെലിവിഷൻ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും ദശലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോ ദൃശ്യങ്ങളാണ് അഹമ്മദിൻ്റെ വീരകൃത്യം പുറംലോകത്തെത്തിച്ചത്.ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുന്നതിനിടെ ഒരു തോക്കുധാരിയെ ഇദ്ദേഹം പിന്നിൽ നിന്ന് പിടികൂടുകയും, തോക്ക് കൈക്കലാക്കി അയാൾക്ക് നേരെ ചൂണ്ടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. തുടർന്ന്, രണ്ടാമത്തെ തോക്കുധാരി ഒരു പാലത്തിൽ നിന്ന് ഇദ്ദേഹത്തിന് നേരെ വെടിയുതിർക്കുമ്പോൾ, അഹമ്മദ് തോക്ക് ശ്രദ്ധയോടെ ഒരു മരത്തിനരികിൽ വെച്ച് മാറുന്നതും ദൃശ്യങ്ങളിലുണ്ട്. വെടിവെപ്പ് തടയുന്നതിനിടെ അഹമ്മദിൻ്റെ കൈക്കും കൈത്തണ്ടക്കും വെടിയേറ്റതായി അഹമ്മദിൻ്റെ കസിൻ മുസ്തഫ 7ന്യൂസിനോട് പറഞ്ഞു. അദ്ദേഹം ആശുപത്രിയിലാണ്, വലിയ ഹീറോയാണ്, അദ്ദേഹം സുഖമായി തിരികെ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും മുസ്തഫ കൂട്ടിച്ചേർത്തു. സിഡ്നിയിലെ സതർലാൻഡ് ഷൈറിൽ നിന്നുള്ള അഹമ്മദ് അൽ അഹമ്മദിന് പഴവർഗങ്ങളുടെ ബിസിനസ് ഉണ്ട്. ആക്രമണം നടക്കുമ്പോൾ അദ്ദേഹം ബോണ്ടി ബീച്ച് സന്ദർശിക്കാനെത്തിയതായിരുന്നു