ബെയ്‌ജിങ്: സാങ്കേതികവും ശാസ്ത്രീയവുമായ നേട്ടങ്ങളിലൂടെ ചൈന ലോകത്തെ അമ്പരപ്പിക്കുന്നത് തുടരുന്നു. കാറ്റാടി ഊർജ്ജ സാങ്കേതികവിദ്യയിൽ ഒരു ഭീമാകാരന്‍ പട്ടം ഉപയോഗിച്ച് ചൈന നടത്തിയ പുത്തന്‍ പരീക്ഷണമാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ പട്ടം ചൈന വിജയകരമായി പരീക്ഷിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്‌തു. ഇന്നർ മംഗോളിയയിലെ അൽക്‌സ ലെഫ്റ്റ് ബാനർ മേഖലയിലാണ് ഈ പരീക്ഷണം നടന്നത്. പുനരുപയോഗ ഊർജ്ജ മേഖലയിലെ ഒരു ചരിത്ര നേട്ടമായി ഇത് കണക്കാക്കപ്പെടുന്നു.പരീക്ഷണത്തിനിടെ ഹീലിയം നിറച്ച ഒരു വലിയ ബലൂൺ ഉപയോഗിച്ച് പട്ടം ഏകദേശം 300 മീറ്റർ ഉയരത്തിലേക്ക് ഉയർത്തി. വായുവിൽ എത്തിയ പട്ടം വികസിച്ച് ഒരു ഗ്രൗണ്ട് ജനറേറ്ററുമായി ബന്ധിപ്പിച്ചിരിക്കുന്ന ട്രാക്ഷൻ കേബിളുകൾ വലിക്കാൻ തുടങ്ങി. ഈ വലിക്കൽ കാറ്റിന്‍റെ ശക്തിയെ നേരിട്ട് വൈദ്യുതിയാക്കി മാറ്റുന്നു. ഭൂമിയിൽ നിന്നും വളരെയധികം ഉയരത്തിലുള്ള കാറ്റിൽ നിന്ന് പരമാവധി ഊർജ്ജം വേർതിരിച്ചെടുക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സംവിധാനം ആണിത്. പട്ടം, ട്രാക്ഷൻ കേബിളുകൾ, ഗ്രൗണ്ട് ജനറേറ്റർ എന്നീ മൂന്ന് പ്രധാന ഘടകങ്ങൾ ഈ സംവിധാനത്തിൽ അടങ്ങിയിരിക്കുന്നു.