വാഷിങ്ടൺ: അമേരിക്കയിൽ അടച്ചുപൂട്ടൽ പ്രതിസന്ധി രൂക്ഷമായതോടെ വ്യോമയാന മേഖലയിൽ കടുത്ത പ്രതിസന്ധി തുടരുന്നു. നിരവധി വിമാന സർവീസുകൾ താളംതെറ്റി. 1,200ൽ അധികം വിമാന സർവീസുകൾ ഇന്നലെ മാത്രം നിർത്തലാക്കി. എയർട്രാഫിക് കൺട്രോളർമാർ കൂട്ടമായി അവധിയെടുത്തതോടെയാണ് സർവീസുകൾ താറുമാറായത്. അടച്ചുപൂട്ടലിന്റെ ഭാഗമായി ശമ്പളം മുടങ്ങിയതോടെയാണ് എയർട്രാഫിക് കൺട്രോളർമാർ അവധിയിൽ പ്രവേശിച്ചത്. ബജറ്റ് പാസാകാതെ വന്നതോടെ ദൈനംദിന ചെലവുകൾക്ക് പണമില്ലാത്ത അവസ്ഥയിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കിയതോടെയാണ് ഭരണ സ്‌തംഭനത്തിലേക്ക് യുഎസ് നീങ്ങിയത്.ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയർ ട്രാഫിക് കൺട്രോളർമാരുടെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി വിമാനക്കമ്പനികൾ നിരവധി ഷെഡ്യൂളുകൾ വെട്ടിക്കുറച്ചു. വെള്ളിയാഴ്ച 1,200-ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. അറ്റ്ലാന്റ, ഡെൻവർ, ന്യൂവാർക്ക്, ചിക്കാഗോ, ഹ്യൂസ്റ്റൺ, ലോസ് ഏഞ്ചൽസ് എന്നിവയുൾപ്പെടെ 40 പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ ഇത് പ്രതിസന്ധിയിലാക്കി. വെള്ളിയാഴ്ച മാത്രം അമേരിക്കൻ എയർലൈൻസ് ഏകദേശം 220 വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഡെൽറ്റ ഏകദേശം 170 വിമാന സർവീസുകളും, സൗത്ത് വെസ്റ്റിൽ ഏകദേശം 100 വിമാന സർവീസുകളും റദ്ദാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.