ജനപ്രീയ ബജറ്റുകളെ തോൽപ്പിക്കുന്ന നിലയിലുള്ള ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്ഷേമ പെൻഷൻ 400 രൂപ കൂട്ടിയതടക്കം വമ്പൻ പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയാക്കി. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകാനുള്ള തീരുമാനവും കൈയ്യടി നേടുന്നതാണ്. പ്രതി വർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള യുവാക്കൾക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പും പ്രഖ്യാപിച്ചു. അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക്, ആശാ വർക്കർമാർ എന്നിവർക്ക് 1000 രൂപ കൂടി പ്രതി മാസ ഓണറേറിയവും നൽകും സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസ തീരുമാനങ്ങളുണ്ട്. ഒരു ഗഡു ഡി എ കൂടി എല്ലാവർക്കും അനുവദിച്ചു.