ശബരിമലയിലെ സ്വർണ്ണപ്പാളി കേസിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ശ്രീകോവിലിലെ ദ്വാരകപാലക ശില്പം പൊതിഞ്ഞ സ്വർണ്ണപാളികളുടെ ഭാരം എങ്ങനെ നാല് കിലോയോളം കുറഞ്ഞുവെന്ന് കോടതി ചോദിച്ചു.സ്വർണ്ണം അടക്കം പൂശിയ പാളിയുടെ ഭാരത്തിലെ ചേർച്ചക്കുറവ് എങ്ങനെ സംഭവിച്ചുവെന്ന് റിപ്പോർട്ട് നൽകാൻ തിരുവിതാംകൂർ ദേവസ്വത്തിന്റെ ചീഫ് വിജിലൻസ് ഓഫീസർക്ക് നിർദ്ദേശം നൽകി.സ്വർണ്ണപാളി വിവാദത്തിൽ കോടതി തേടിയത് രണ്ട് ചോദ്യത്തിനുള്ള ഉത്തരങ്ങൾ. 1999ൽ ദ്വാരപാലക ശില്പം സ്വർണ്ണം പൂശിയിരുന്നോ അങ്ങനെ എങ്കിൽ എന്തിന് 2019ൽ വീണ്ടും സ്വർണ്ണം പൂശി. 2019ൽ ചെന്പിലാണ് സ്വർണ്ണം പൂശിയതെങ്കിൽ അതിലെ ഭാരത്തിന് എങ്ങനെ വ്യത്യാസം വന്നു.ദേവസ്വം ചീഫ് സെക്യൂരിറ്റി ഓഫീസർ ഇന്ന് കോടതിയിൽ ഹാജരാക്കിയ മഹസർ രേഖകൾ പരിശോധിച്ച കോടതി ഉന്നയിച്ച ചോദ്യങ്ങൾ ഇങ്ങനെ. സ്വർണ്ണപാളികളുടെ ഭാരത്തിൽ സംശയങ്ങൾ ഉന്നയിച്ച കോടതി നാല് കിലോ കുറഞ്ഞത് എങ്ങനെ എന്ന് വ്യക്തമാക്കണമെന്ന് ദേവസ്വത്തോട് ആവശ്യപ്പെട്ട്.2019ൽ പാളിയുടെ ഭാരം 42കിലോ,ശില്പത്തിൽ നിന്ന് മാറ്റി ഒന്നരമാസം പാളികൾ ദേവസ്വം കൈവശം വെച്ചു.അപ്പോൾ ഭാരം 4 കിലോ കുറഞ്ഞു.ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ സ്വർണ്ണം പൂശി തിരികെ വന്നപ്പോൾ നേരിയ ഗ്രാം ഭാരം കൂടി.എന്നാൽ സന്നിധാനത്ത് ഇത് എത്തിച്ചപ്പോൾ വിജിലൻസിന്റെ സാന്നിദ്ധ്യത്തിൽ ഭാരം അളന്ന് പരിശോധിച്ചില്ലെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി നിരീക്ഷിച്ചു.പെട്രോൾ എങ്കിൽ ഭാരം കുറയുന്നത് മനസ്സിലാക്കാം സ്വർണ്ണമടങ്ങിയ പാളിക്ക് ഭാരക്കുറവ് എങ്ങനെ സംഭവിക്കുമെന്നാണ് കോടതി ചോദിച്ചത്.