തിരുവനന്തപുരം-തെൻകാശി അന്തർസംസ്ഥാന പാതയിൽ കാട്ടുപോത്ത് കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ കുട്ടികളടക്കം അഞ്ചുപേർക്ക് പരുക്കേറ്റു. കൊല്ലം അരിപ്പയിൽ കാറിന് കുറുകെ കാട്ടുപോത്ത് ചാടിയതോടെ നിയന്ത്രണം വിട്ട വാഹനം മതിലിലിടിച്ച് നിൽക്കുകയായിരുന്നു.കല്ലുവെട്ടാംകുഴി സ്വദേശികളായ ഷെരീഫ്, ഭാര്യ ഹസീന, മക്കളായ മുഹമ്മദ് ഷാഹിൻ (12), മുഹമ്മദ് ഷെഹീൻ (15), ഭാര്യമാതാവ് നജ്മ എന്നിവർക്കാണ് പരുക്കേറ്റത്. അപകടം നടന്ന ഉടൻതന്നെ ഇവരെ കുളത്തുപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരുക്കേറ്റവരിൽ ഹസീനയുടെ കൈക്ക് ഗുരുതരമായ ഒടിവ് സംഭവിച്ചതിനാൽ തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
    അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പെട്ടെന്ന് മുന്നിലേക്ക് ചാടിയ കാട്ടുപോത്തിനെ കണ്ട് വാഹനം വെട്ടിച്ചതാണ് അപകടകാരണം. പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. വനംവകുപ്പ് അധികൃതർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.